കേരളത്തിൽ യുഡിഎഫ് കേരളത്തിൽ ചരിത്ര വിജയം നേടും; വി ഡി സതീശൻ

കൊല്ലം: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് കേരളത്തിൽ ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. യുഡിഎഫ് ഇരുപതിൽ ഇരുപത് സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ എല്ലാ നിയന്ത്രണവും വിട്ടുകൊണ്ടുള്ള പ്രചരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തിൽ നടക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരെ പി.വി. അൻവർ നടത്തിയ അത്യന്തംഹീനമായ പ്രസ്താവന മുഖ്യമന്ത്രി ന്യായീകരിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് ഹീനവും ക്രൂരവും നിലവാരവും ഇല്ലാത്ത പ്രസ്താവന രാഹുൽ ഗാന്ധിക്കെതിരെ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

മര്യാദയ്ക്ക് ജീവിക്കുന്ന ആളുകളുടെ വീടിന് മുന്നിലേക്ക് കള്ള് വാങ്ങിക്കൊടുത്ത് ചട്ടമ്പികളെ അയച്ച് അസഭ്യവർഷം നടത്തുന്നതിന്റെ ആധുനിക കാലത്ത് പുനരവതരണമാണ് പി.വി അൻവറിലൂടെ പിണറായി വിജയൻ നിർവഹിച്ചിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. വാക്കത്തിയോടും കോടാലിയോടുമല്ല, അത് ഉപയോഗിച്ച് വെട്ടുന്നവരോടാണ് പോരാടോണ്ടത്. അതുകൊണ്ട് പിണറായി വിജയനോടാണ് പോരാടേണ്ടത്. ചിലർക്ക് നെഗറ്റീവ് വാർത്ത ആയാലും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നാൽ മതിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിയെ മാത്രമല്ല ആ കുടുംബത്തെ ഒന്നാകെയാണ് സിപിഎം അപമാനിച്ചത്. രാജീവ് ഗാന്ധിയോടും സോണിയ ഗാന്ധിയോടുമുള്ള ക്രൂരമായ അപമാനമാണിത്. ഇതേ അൻവറിനെ ഉപയോഗിച്ച് പിണറായി വിജയൻ തനിക്കെതിരെയും 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതി കൊട്ടയിലിട്ടു. ആർക്കെതിരെയും എന്തും പറയിപ്പിക്കാവുന്ന ആയുധമാണ് അൻവർ. അയാളെ ഞാൻ ഒന്നും പറയുന്നില്ല. കാരണം മുഖ്യമന്ത്രിയാണ് ഇതിനൊക്കെ പിന്നിൽ പ്രവർത്തിച്ചതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി.