മദ്യനിരോധനമായ ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ; ചർച്ചകൾ നടക്കുന്നുവെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: എല്ലാ മാസവും ഒന്നിന് തുടർന്നുപോരുന്ന മദ്യനിരോധനമായ ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് പുതിയ ആലോചനയ്ക്ക് പിന്നിലുള്ളതെന്നാണ് വിവരം. ബിവറേജ് വിൽപനശാലകൾ ലേലം ചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ചർച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന.

വർഷത്തിൽ 12 ദിവസം ഡ്രൈ ഡേ ആചരിക്കുന്നത് ടൂറിസം മേഖലയെ ബാധിക്കുമെന്നും ദേശീയ- അന്തർദേശീയ കോൺഫറൻസുകളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നതിന് കാരണമാകുമെന്നും യോഗത്തിൽ വിലയിരുത്തി. ബന്ധപ്പെട്ടവരുമായി ടൂറിസം വകുപ്പ് ഇക്കാര്യം ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

ഇതിനായി ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. യോഗത്തിൽ ചർച്ചയായ മറ്റ് കാര്യങ്ങൾ മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക. മസാല ചേർത്ത വൈനുകൾ ഉത്പാദിപ്പിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കനായി കൃഷിവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.