ലോക്സഭാ തെരഞ്ഞെടുപ്പ്; രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി. മഹിളാ കോൺഗ്രസ് നേതാവ് അവനി ബെൻസാലും രഞ്ജിത്ത് തോമസും സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

വീടിന്റെയും കാറിന്റെയും സ്വകാര്യ ജെറ്റിന്റെയും വിവരങ്ങൾ രാജീവ് നൽകിയില്ലെന്നും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഓഹരി മൂല്യം കുറച്ചു കാണിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖർ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തു വിവരം മറച്ചു വച്ചുവെന്നു പരാതി നൽകിയെങ്കിലും വരണാധികാരി ഇതിന്റെ സൂക്ഷ്മത പരിശോധിക്കാതെയാണ് പത്രിക സ്വീകരിച്ചതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടും നടപടിയൊന്നും ഇല്ലെന്ന് വ്യക്തമാക്കിയാണ് പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം തിരഞ്ഞെടുപ്പ് ഹർജി നൽകുകയാണ് ഇക്കാര്യത്തിൽ പോംവഴിയെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി നൽകിയത്.