താൻ എന്തിന് മാപ്പ് പറയണം; ജനം എല്ലാ കാര്യങ്ങൾക്കും മറുപടി നൽകുമെന്ന് കെ കെ ശൈലജ

കോഴിക്കോട്: യുഡിഎഫ് സ്ഥാനാർത്ഥി ഷാഫിയോട് ചോദ്യവുമായി കെ കെ ശൈലജ. താൻ എന്തിന് മാപ്പ് പറയണമെന്ന് ശൈലജ ഷാഫിയോട് ചോദിച്ചു. തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതു മധ്യത്തിലുണ്ട്. തനിക്കെതിരായ പ്രചാരണം ജനം തിരിച്ചറിഞ്ഞപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ശ്രമം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനം എല്ലാ കാര്യങ്ങൾക്കും മറുപടി നൽകുമെന്നും കെകെ ശൈലജ പറഞ്ഞു.

വീഡിയോ വിവാദത്തിൽ കെകെ ശൈലജ ഇരുപത്തിനാല് മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്ന് വ്യക്തമാക്കി ഷാഫി പറമ്പിൽ നോട്ടീസ് നൽകിയിരുന്നു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തനിക്കെതിരെ ആരോപണമുന്നയിച്ചെന്നായിരുന്നു ഷാഫി വ്യക്തമാക്കിയിരുന്നത്. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയെ അപകീർത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണമാണ് ഷാഫി പറമ്പിലിന് നേരെ ഉയർന്നിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശൈലജ പരാതിയും നൽകിയിരുന്നു.

വീഡിയോയെ കുറിച്ച് താൻ പറഞ്ഞിട്ടില്ല, മുഖം വെട്ടിയൊട്ടിച്ച് വികൃതമാക്കിയ പോസ്റ്ററിനെ കുറിച്ചാണ് പറഞ്ഞതെന്ന് ശൈലജ വ്യക്തമാക്കിയതോടെയാണ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മാപ്പ് പറയണമെന്ന നിലപാടുമായി ഷാഫി പറമ്പിൽ രംഗത്തെത്തിയത്.