മോദിയെ വിമർശിക്കാൻ നാവുയരാത്ത മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ നൂറുനാവ്; കെ സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. നരേന്ദ്ര മോദിയെ വിമർശിക്കാൻ നാവുയരാത്ത മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ നൂറുനാവാണെന്ന് കെ സുധാകരൻ പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെ സംഘപരിവാർ ബോധത്തിന് തെളിവാണെന്നും കെ സുധാകരൻ അറിയിച്ചു.

രാജ്യത്തെ മതേതരവിശ്വാസികൾക്ക് രാഹുലിനെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. രാഹുൽ ഗാന്ധി നയിക്കുന്ന സംഘപരിവാർ വിരുദ്ധ പോരാട്ടത്തിന് പിണറായി വിജയന്റെയും സിപിഎമ്മിന്റെയും സർട്ടിഫിക്കറ്റ് വേണ്ട. ഭോപ്പാലിൽ മലയാളി അസോസിയേഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആർഎസ്എസ് പ്രതിഷേധത്തെ തുടർന്ന് കേരളത്തിലേക്ക് പ്രാണരക്ഷാർത്ഥം ഓടി ഒളിച്ച പിണറായി വിജയന് സംഘപരിപരിവാറിനെ നേരിടാനുള്ള തന്റേടം ഇല്ലെന്ന് സ്വയം തെളിയിച്ച വ്യക്തിയാണ്. വർഗീയ ഫാസിസത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിക്കുന്ന രാഹുൽ ഗാന്ധിയെ തകർക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ വാക്കുകൾ കടമെടുത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നത്. ബിജെപിയുടെ താര പ്രചാരകനെ പോലെയാണ് മുഖ്യമന്ത്രിയുടെ സംസാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയുടെ ഓഫീസ് കുട്ടിസാഖക്കളെ ഉപയോഗിച്ച് ആക്രമിച്ചതും ഇപ്പോൾ മുഖ്യമന്ത്രി തന്നെ നേരിട്ട് രാഹുൽ ഗാന്ധിയെ ബിജെപി ലൈൻ പിടിച്ച് വിമർശിക്കുന്നതും അതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയർന്ന അഴിമതി ആരോപണങ്ങളിൽ നിന്നും സ്വയം രക്ഷാകവചം തീർക്കാനാണ് പിണറായി വിജയൻ രാഹുൽ വിമർശനം നടത്തുന്നത്. ആത്മരാക്ഷാർത്ഥമുള്ള ഭയം മുഖ്യമന്ത്രിയെ തികഞ്ഞ ഭീരുവാക്കിമാറ്റി. അതിനാലാണ് മോദി പ്രീണനത്തിനായി പിണറായി വിജയനെ രാഹുൽ ഗാന്ധി വിമർശകനായി മാറിയത്. സംഘപരിവാർ വിരുദ്ധ പോരാട്ടത്തിൽ രാഹുൽ ഗാന്ധിയുമായി സിപിഎമ്മിനെ ഉപമിക്കാൻ പോലും സാധ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.