ബ്രിട്ടനിലെ സിക്ക് നോട്ട് കൾച്ചർ അവസാനിപ്പിക്കും; വാഗ്ദാനവുമായി ഋഷി സുനാക്

ലണ്ടൻ: ബ്രിട്ടനിലെ സിക്ക് നോട്ട് കൾച്ചർ അവസാനിപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി ഋഷി സുനാക്. ചെറിയ രോഗങ്ങളുടെ മറവിൽ ജിപിയെ കണ്ടും ഫോണിൽ സംസാരിച്ചും സർട്ടിഫിക്കറ്റ് വാങ്ങി ജോലിക്കു പോകാതെ വീട്ടീലിരുന്നു ശമ്പളം വാങ്ങുന്ന കള്ളത്തരങ്ങൾക്ക് ഇനി അവസാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

തനിക്ക് തുടർഭരണം ലഭിച്ചാൽ ബ്രിട്ടന്റെ ‘സിക്ക് നോട്ട് കൾച്ചർ’ അവസാനിപ്പിക്കുമെന്നാണ് ഋഷി സുനക് നൽകിയിരിക്കുന്ന വാഗ്ദാനം. ആരോഗ്യപ്രശ്ങ്ങൾമൂലം ജോലിയിൽ നിന്നും മാറിനിൽക്കേണ്ട സാഹചര്യമുണ്ടോ എന്നത് സർട്ടിഫൈ ചെയ്യാനുള്ള അധികാരം ജിപികളിൽ നിന്നും മാറ്റി ‘വർക്ക് ആൻഡ് ഹെൽത്ത് പ്രഫഷണിൽ’ പ്രാവീണ്യം നേടിയവരെ ഏൽപിക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.

ആനുകൂല്യങ്ങൾ പറ്റി ജീവിയ്ക്കുന്നത് ചിലർക്കെങ്കിലും ജീവിതശൈലിതന്നെയായി മാറിയിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ജനങ്ങളുടെ നന്മയ്ക്കായി തുടങ്ങിയ ഇത്തരം സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.