വ്യക്തിഹത്യയും സൈബർ ആക്രമണവും അപലപനീയം; ശൈലജയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് യച്ചൂരി

കോഴിക്കോട്: സിപിഎം സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്ക് നേരെ നടന്ന അശ്ലീല പ്രചാരണത്തിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. വടകരയിൽ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയുടെ വിജയം ഉറപ്പായതോടെയാണ് അശ്ലീല പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വ്യക്തിഹത്യയും സൈബർ ആക്രമണവും അപലപനീയമാണ്. പ്രചാരണത്തിൽ ഇത് അംഗീകരിക്കാനാവില്ല. ആശയപരമായി എതിർക്കാം. വ്യക്തിയധിക്ഷേപം നടത്തിയല്ല തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

ശൈലജയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണ്. പാർലമെന്റിൽ ഇലക്ടറൽ ബോണ്ട് വിഷയത്തിലും സിഎഎക്കെതിരെയും ആദ്യം ശബ്ദം ഉയർത്തിയ പാർട്ടി സിപിഎം ആണ്. ഇലക്ടറൽ ബോണ്ടിനെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിച്ചതും ഇടതുപക്ഷമാണ്. അതിന്റെ ഫലമായാണ് ഇലക്ടറൽ ബോണ്ട് സുപ്രീം കോടതി റദ്ദാക്കിയത്. വർഗീയ ധ്രുവീകരണം നടത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. മണിപ്പുരിനെക്കുറിച്ച് ഒരു വാക്കുപോലും സംസാരിക്കാൻ പ്രധാനമന്ത്രി തയാറായിട്ടില്ലെന്ന് യച്ചൂരി കുറ്റപ്പെടുത്തി.

മോദി സർക്കാരിനെ എതിർക്കുന്നവരെയെല്ലാം ജയിലിലടയ്ക്കുകയാണിപ്പോൾ. വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റിന്റെ പ്രവർത്തനത്തിൽ സംശയമുണ്ട്. ചെയ്യുന്ന വോട്ടുകൾ രേഖപ്പെടുത്തുന്നത് കൺട്രോൾ റൂമിലാണ്. ചെയ്യുന്ന വോട്ടുകൾ തന്നെയാണോ രേഖപ്പെടുത്തുന്നത് എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.