സംപ്രേഷണ ചട്ടങ്ങൾ ലംഘിക്കപ്പെടുന്നു; റിയാലിറ്റി ഷോ ബിഗ് ബോസിനെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: സ്വകാര്യ ചാനലിലെ ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസിനെതിരെ ഹൈക്കോടതിയിൽ ഹർജി. എറണാകുളം സ്വദേശിയായ അഭിഭാഷകനാണ് ഹർജി നൽകിയത്. ഇതേത്തുടർന്ന് പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

വിഷയത്തിൽ പരിശോധന നടത്തണമെന്ന് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തോട് കേരള ഹൈക്കോടതി നിർദേശിച്ചു. തത്സമയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നടക്കുന്ന ഈ പരിപാടി മലയാളത്തിലും സംപ്രേഷണം ചെയ്യുന്നുണ്ട്. ബിഗ് ബോസിൽ ശാരീരികോപദ്രവം വരുത്തൽ ഉൾപ്പെടെ നടക്കുന്നുണ്ടെന്നാണ് ഹർജിയിലെ ആരോപണം. ഇത് സംപ്രേഷണ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

നിയമവിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവയ്പ്പിക്കാമെന്നാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം എ അബ്ദുൽ ഹക്കീം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അറിയിച്ചത്. ഹർജി ഏപ്രിൽ 25ന് ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. ബിഗ് ബോസ് മലയാളം പതിപ്പിന്റെ അവതാരകൻ നടൻ മോഹൻലാൽ ആണ്.