ബാധ്യതയുണ്ടായിട്ടും ആദായ നികുതി റിട്ടേൺ നൽകാത്തവർക്കെതിരെ നടപടി സ്വീകരിക്കണം; ആദായ നികുതി വകുപ്പ്

ന്യൂഡൽഹി: ബാധ്യതയുണ്ടായിട്ടും ആദായ നികുതി റിട്ടേൺ നൽകാത്തവർക്കെതിരെ നടപടി സ്വീകരിക്കാൻ ആദായ നികുതി വകുപ്പ്. നികുതി വിധേയ വരുമാനമുള്ളവർക്കു പുറമെ സ്രോതസിൽ നിന്ന് നികുതി(ടിഡിഎസ്) ഈടാക്കിയിട്ടും റിട്ടേൺ ഫയൽ ചെയ്യാത്തവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഓരോ മേഖലയിലുമുള്ള ഉദ്യോഗസ്ഥരോട് ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാൻ പ്രത്യക്ഷ നികുതി ബോർഡ്(സിബിഡിടി) നിർദ്ദേശിച്ചിട്ടുണ്ട്.

ടിഡിഎസ് നൽകിയിട്ടുള്ള നിരവധി വ്യക്തികളും സ്ഥാപനങ്ങളും റിട്ടേൺ ഫയൽ ചെയ്തിട്ടില്ലന്ന് കണ്ടെത്തിയതായി ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ 8.9 കോടി നികുതി ദായകരാണ് ഉണ്ടായിരുന്നത്. റിട്ടേൺ നൽകിയതാകട്ടെ 7.4 കോടിയും. ടിഡിഎസ് ഉണ്ടായിട്ടും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്ത 1.5 കോടി പേർ ഉണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നത്. ഫയൽ ചെയ്യാത്തവരിൽ ഏറെപേരും വ്യക്തിഗത വിഭാഗത്തിലുള്ളവരാണ്. 1,21,000 സ്ഥാപനങ്ങളുമുണ്ട്.

പാൻ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ വഴി വലിയ തുകയുടെ ഇടപാട് നടത്തിയിട്ടുള്ളവർ എറെയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കാനും റിട്ടൺ നൽകാതിരുന്നതിന് വിശദീകരണം ചോദിക്കാനും ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.