അന്യഗ്രഹ ജീവൻ തേടിയുള്ള ദൗത്യം പ്രഖ്യാപിച്ച് നാസ; പേടകം വിക്ഷേപിക്കും

തിരുവനന്തപുരം: പുതിയ ദൗത്യം പ്രഖ്യാപിച്ച് നാസ. അന്യഗ്രഹ ജീവൻ തേടിയുള്ള ദൗത്യമാണ് നാസ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ ലക്ഷ്യമിട്ടുള്ള ക്ലിപ്പർ പേടകം വിക്ഷേപിക്കാനാണ് നാസ പദ്ധതിയിടുന്നത്. ഒക്ടോബറിൽ വിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം.

ഓക്സിജൻ കൂടുതലുള്ള യൂറോപ്പയുടെ പ്രതലം ഐസ് കൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. അതിനടിയിൽ സമുദ്രം ഉണ്ടാവാനിടയുണ്ടെന്നാണ് അനുമാനം. ഇക്കാരണത്താൽ തന്നെ ഭൂമിയെ കൂടാതെ ജീവൻ നിലനിൽക്കാനിടയുള്ള ഇടമായാണ് യൂറോപ്പയെ കണക്കാക്കുന്നത്. പ്രപഞ്ചത്തിൽ നമ്മൾ തനിച്ചാണോ എന്ന അടിസ്ഥാനമായ ചോദ്യത്തിനുത്തരമാണ് നാസ കണ്ടെത്താൻ ആഗ്രഹിക്കുന്നതെന്ന് ക്ലിപ്പർ ദൗത്യത്തിന്റെ പ്രൊജക്ട് സയന്റിസ്റ്റായ ബോബ് പാപ്പലാർഡോ വ്യക്തമാക്കി. മറ്റൊരു ഗ്രഹത്തിൽ ജീവിത സാഹചര്യങ്ങൾ കണ്ടെത്താൻ സാധിച്ചാൽ എന്നെങ്കിലും യൂറോപ്പ പോലുള്ള ഒരു സ്ഥലത്ത് ജീവൻ കണ്ടെത്താൻ നമുക്ക് സാധിച്ചേക്കുമെന്നും അദ്ദേഹം അറിയിച്ചു.

500 കോടി ഡോളറാണ് പദ്ധതിയുടെ ചെലവ്. കാലിഫോർണിയയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലാണ് ഇപ്പോൾ പേടകമുള്ളത്. അത് ഇവിടെ നിന്ന് ഫ്ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ എത്തിക്കുകയും സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിൽ വിക്ഷേപിക്കുകയും ചെയ്യും.