കോഴിക്കോട്: സുൽത്താൻ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേരെന്ന് അദ്ദേഹം പറഞ്ഞു. സുൽത്താൻ ബത്തേരിയല്ല, അത് ഗണപതിവട്ടമാണെന്നും വിഷയം 1984-ൽ പ്രമോദ് മഹാജൻ ഉണയിച്ചതാണെന്നും അദ്ദേഹം അറിയിച്ചു.
പാനൂർ സ്ഫോടനവുമായി ബന്ധപ്പെട്ടും കെ സുരേന്ദ്രൻ പ്രതികരിച്ചു. അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ട് ഗൗരവമേറിയതാണ്. ബിജെപി -ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ടാണ് ബോംബ് നിർമാണം നടന്നത്. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണിത്. പാനൂർ ബോംബ് സ്ഫോടനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി മൗനം വെടിയണം. ബോംബ് സംസ്ഥാന വ്യാപകമായി ഉപയോഗിക്കാനാണോ എന്ന് സംശയമുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ആറ്റിങ്ങലിലെ സ്ഥാനാർഥി വി മുരളീധരന്റെ വാഹനം തടഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് പ്രതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.