കണ്ടത് 12 വർഷങ്ങൾക്ക് മുൻപ്; ടി ജി നന്ദകുമാറിന്റെ ആരോപണങ്ങൾ നിഷേധിച്ച് അനിൽ ആന്റണി

പത്തനംതിട്ട: ടി ജി നന്ദകുമാറിന്റെ ആരോപണങ്ങൾ നിഷേധിച്ച് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി 25 ലക്ഷം രൂപ തന്റെ കയ്യിൽ നിന്നും വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണം തളളിയാണ് അദ്ദേഹം രംഗത്തെ്ത്തിയത്. പത്തനംതിട്ടയിലെ സ്വന്തം വീട്ടിൽ മോഷണം നടത്തിയ ആളാണ് നന്ദകുമാറെന്നും 12 വർഷം മുൻപ് നന്ദകുമാറിനെ കണ്ടിട്ടുണ്ടെന്നും അനിൽ ആന്റണി പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇപ്പോൾ തനിക്കെതിരായ ആരോപണം ശരിവെച്ചെത്തിയ കോൺഗ്രസ് നേതാവ് പിജെ കുര്യനാണ് 12 വർഷം മുമ്പ് നന്ദകുമാറിനെ തനിക്ക് പരിചയപ്പെടുത്തിയത്. അന്ന് നന്ദകുമാർ വന്നത് കുര്യന്റെ ആളാണ് എന്ന് പറഞ്ഞാണ്. നടക്കാത്ത കാര്യങ്ങളാണ് തന്നോട് പറഞ്ഞത്. കുര്യന്റെ പ്രമാദമായ കേസ് ഒത്തുതീർപ്പാക്കിയത് നന്ദകുമാർ ഇടപെട്ടായിരുന്നു. രാഷ്ട്രീയ കുതികാലു വെട്ടുന്ന പിജെ കുര്യൻ മുമ്പ് കരുണാകരനെയും ആന്റണിയെയും ചതിച്ചുവെന്നും അനിൽ ആന്റണി വ്യക്തമാക്കി.

കുര്യന്റെ ശിഷ്യൻ പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയും കുടുംബവും നിരവധി സഹകരണ ബാങ്കുകൾ കൊള്ളയടിച്ചിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ വരെ പരാതിയെത്തിയിട്ടുണ്ട്. ഇപ്പോൾ ആന്റോ ആന്റണിയും അദ്ദേഹത്തിന്റെ ഗുരു പി ജെ കുര്യനും ചേർന്നാണ് നന്ദകുമാറിനെ ഇറക്കിയതെന്നും അനിൽ ആന്റണി ചൂണ്ടിക്കാട്ടി.

2013 ന് ശേഷം നന്ദകുമാറിനെ താൻ കണ്ടിട്ടില്ല. പി ജെ കുര്യൻ കള്ളം പറയുകയാണെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.