കെ ഫോൺ പദ്ധതി അവതാളത്തിൽ; കരാർ കമ്പനികൾ പാതിവഴിയിൽ പിന്മാറി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിച്ച കെ ഫോൺ പദ്ധതി അവതാളത്തിൽ. സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാനായി സർക്കാർ നടപ്പാക്കിയ കെ-ഫോൺ പദ്ധതിയിലെ കരാർ കമ്പനികൾ പാതിവഴിയിൽ പിന്മാറിയതോടെ സർക്കാർ വെട്ടിലായിരിക്കുകയാണ്.

തദ്ദേശവകുപ്പ് നൽകിയ ഗുണഭോക്തൃ പട്ടിക കൃത്യമല്ലാത്തതിനാൽ പിൻമാറുകയാണ് എന്നാണ് കമ്പനി സർക്കാരിനെ അറിയിച്ചത്. സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ ഫോൺ. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതായിരുന്നു പദ്ധതി.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പിന്നീട് ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്ക് എന്നായി. ഒരു മണ്ഡലത്തിൽ 100 പേർ എന്ന കണക്കിൽ 140 നിയോജക മണ്ഡലങ്ങളിൽ അത് കൊടുത്ത് തീർക്കാൻ പോലും കഴിഞ്ഞ പത്ത് മാസമായി കെ ഫോണിന് കഴിഞ്ഞിട്ടില്ല. ആദ്യഘട്ടത്തിൽ ഇനിയും 7,000 കണക്ഷൻ ബാക്കി നിൽക്കേയാണ് കമ്പനി പദ്ധതിയിൽ നിന്നും പിന്മാറുന്നത്.

30,438 സർക്കാർ ഓഫീസുകളിൽ ഇപ്പോഴും 21,072 ഓഫീസുകളിൽ മാത്രമാണ് കെ-ഫോൺ കണക്ഷൻ ഉള്ളത്. നിലവിൽ കണക്ഷൻ ഉപയോ?ഗിക്കുന്നവരും കെ-ഫോൺ ഉപേക്ഷിക്കാനുള്ള പദ്ധതിയിലാണ്. വേഗതയേറിയ ഇന്റർനെറ്റ് ലഭ്യമാകാത്തതാണ് ഇതിനുള്ള പ്രധാന കാരണം.