മലയാളം അധ്യാപക നിയമനത്തിലെ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങും; സുപ്രീം കോടതി

ന്യൂഡൽഹി: വയനാട്ടിലെ ഹൈസ്‌കൂൾ മലയാളം അധ്യാപക നിയമനത്തിലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നൽകി സുപ്രീം കോടതി. പത്താം തീയതിക്കുള്ളിൽ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വിദ്യഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ജയിലിൽ അയക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചത്.

വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനാണ് മുന്നറിയിപ്പ് നൽകിയത്. റാണി ജോർജ് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടത്തിയെന്നും സുപ്രീം കോടതി വ്യക്തമാക്കി. വയനാട്ടിലെ ഹൈസ്‌കൂൾ മലയാളം അധ്യാപക നിയമനത്തിൽ ഉത്തരവ് മനഃപ്പൂർവം നടപ്പാക്കിയില്ലെന്ന ആരോപണത്തിൽ സുപ്രീം കോടതി റാണി ജോർജിന് കോടതി അലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.

ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് കോടതി അലഷ്യ ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ അവിനാശ് പി., റാലി പി.ആർ., ജോൺസൺ ഇ.വി., ഷീമ എം. എന്നിവരെ വയനാട് ജില്ലയിലെ ഹൈസ്‌കൂൾ മലയാളം അധ്യാപികമാരായി നിയമിക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.

2011-ലെ പി.എസ്.സി. ലിസ്റ്റ് പ്രകാരം നാലുപേരുടെ നിയമനം ഒരു മാസത്തിനുള്ളിൽ നടത്താനായിരുന്നു ഉത്തരവ്. എന്നാൽ, ഈ ഉത്തരവ് റാണി ജോർജ് മനഃപ്പൂർവം നടപ്പിലാക്കിയില്ലെന്ന് കോടതി അലക്ഷ്യ ഹർജിയിൽ ഹാജരായ സീനിയർ അഭിഭാഷകൻ വിവേക് ചിബും അഭിഭാഷകൻ ദിലീപ് പോളക്കാടും വ്യക്തമാക്കി.