തിരുവനന്തപുരം: പരാജയഭീതി മൂലമാണ് വർഗീയ കക്ഷികളെ കോൺഗ്രസ് കൂട്ടുപിടിയ്ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്ഡിപിഐ പിന്തുണയിൽ ലീഗ് പ്രതികരിക്കുന്നില്ല. എസ്ഡിപിഐ പിന്തുണ വാങ്ങുന്നതിലും ഭേദം അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞവർ മിണ്ടുന്നില്ല. നേരത്തേ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചാണ് ഈ സഖ്യം.തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയെ തിരിച്ചു സഹായിയ്ക്കാമെന്നാണ് ധാരണയെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് ഗൗരവതരമായ പരാജയം ഭയന്നാണ് ഏതു തരത്തിലുള്ള കക്ഷികളുമായും കൂട്ടുകൂടുന്നത്. വോട്ട് വാങ്ങുന്നത് അംഗീകാരമാണെന്നാണ് സുധാകരൻ പറയുന്നത്. തമിഴ്നാട്ടിൽ എസ്ഡിപിഐ ബിജെപിയ്ക്ക് ഒപ്പമാണ്. എഐഡിഎംകെ മുന്നണിയിലാണ്. തമിഴ്നാട്ടിൽ സിപിഎം സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നത് എസ്ഡിപിഐ സ്ഥാനാർത്ഥിയാണ്. യുഡിഎഫിന് അവസരവാദ നിലപാടാണ്. സ്വന്തം കൊടി ഉപേക്ഷിയ്ക്കുന്ന നിലയിലേക്ക് കോൺഗ്രസ് എത്തി. അവർ എന്തും ഉപേക്ഷിയ്ക്കും. രാഷ്ട്രീയ നിലപാടുകളും ഉപേക്ഷിയ്ക്കാൻ മടിയില്ലാത്തവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മൃദു ഹിന്ദുത്വം കൊണ്ട് ബിജെപിയെ നേരിടാനാവില്ല എന്നവർക്ക് മനസിലായില്ല. ഇലക്ടറൽ ബോണ്ട് എന്നു പറയുന്നത് ഇലക്ഷൻ ഫണ്ടാണ്.കുത്തക കുടുംബങ്ങളുടെ കാശ് വാങ്ങി അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് ബിജെപിയും കോൺഗ്രസും. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു. ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു. കേന്ദ്ര ഏജൻസികൾ ബിജെപിയക്ക് വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു. ഇന്ത്യയിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. കേരളത്തിൽ ബിജെപി ജയിക്കില്ല. ആര് കൂടിയാലും ആദ്യം ജയിക്കുന്ന മണ്ഡലം വടകരയാവും. ദേശീയ തലത്തിൽ തങ്ങൾ കോൺഗ്രസുമായി ഐക്യപ്രസ്ഥാനമല്ല. ബിജെപിയെ തോൽപ്പിയ്ക്കുക എന്നതാണ് ലക്ഷ്യം. കോൺഗ്രസ് വിശാല മുന്നണിയെ ഗൗരവമായി കാണുന്നില്ല, മഹാരാഷ്ട്ര ഉദാഹരണം.കോൺഗ്രസ് രാജ്യത്ത് എവിടെയും ഇല്ല. മത്സരിയ്ക്കാൻ പറ്റുന്ന ഒരു സീറ്റ് പോലും ഇല്ലാഞ്ഞിട്ടാണ് വയനാട്ടിൽ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് ബിജെപിയുമായാണ് മത്സരമെന്ന പ്രസ്താവന നടത്തിയ തരൂരിന് പന്ന്യൻ രവീന്ദ്രൻ ജയിക്കുമ്പോൾ കാര്യം മനസിലാകുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

