പ്രതിപക്ഷ പാർട്ടികളിൽ നിന്ന് നികുതി കുടിശ്ശിക ഉടൻ പിരിക്കില്ല; ആദായനികുതി വകുപ്പ്

ന്യൂഡൽഹി: കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിൽ നിന്ന് നികുതി കുടിശ്ശിക ഉടൻ പിരിക്കില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് ആദായനികുതി വകുപ്പ്. ആദായനികുതി വകുപ്പിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ യാതൊരു നടപടിയും ഉണ്ടാവില്ലെന്ന് തുഷാർ മേത്ത പറഞ്ഞു. പാർട്ടിയുടെ വിവിധ അക്കൗണ്ടുകളിൽ നിന്ന് 135 കോടിരൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് ആണ് ഹർജി നൽകിയത്. ബി വി നാഗരത്ന, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

2018-19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ താമസിച്ചതിന്റെ 103 കോടി പിഴയും പലിശയുമടക്കം 135 കോടി പിടിച്ചെടുത്തതിന് എതിരെയായിരുന്നു ഹർജി. 3500 കോടി നികുതി കുടിശ്ശികയുണ്ടെന്നറിയിച്ച സോളിസിറ്റർ ജനറൽ, വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും കോടതി അറിയിച്ചു. കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും ലാഭമുണ്ടാക്കുന്ന സ്ഥാപനമല്ലെന്നും കോൺഗ്രസിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി അറിയിച്ചു. 135 കോടിയുടെ സ്വത്തുക്കൾ ഇപ്പോൾ തന്നെ കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് ജൂലൈ 24 ന് പരിഗണിക്കും.

ആദായ നികുതി വകുപ്പിൽ നിന്ന് മൂന്ന് ദിവസത്തിനിടെ 3567.25 കോടിയുടെ നോട്ടീസായിരുന്നു കോൺഗ്രസിന് ലഭിച്ചത്. 11 കോടി രൂപ പിഴയടക്കണമെന്നാവശ്യപ്പെട്ട് സിപിഐയ്ക്കും നോട്ടീസയച്ചിരുന്നു. നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പഴയ പാൻ കാർഡ് ഉപയോഗിച്ചുവെന്നും ഇതുവഴി 11 കോടി രൂപ സിപിഐ കുടിശ്ശികയാക്കിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്.