ആന്ത്രാക്‌സ് രോഗ ഭീതി; കന്നുകാലികൾക്ക് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തണമെന്ന് തായ്‌ലന്റ് സർക്കാർ

ബാങ്കോക്: തായ്‌ലന്റ് ആന്ത്രാക്‌സ് രോഗ ഭീതിയിൽ. അയൽ രാജ്യമായ ലാവോസിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കന്നുകാലികൾക്ക് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തണമെന്ന് തായ്‌ലന്റ് സർക്കാർ ഉത്തരവിട്ടു. മണ്ണിലെ ബാക്ടീരിയയിലൂടെ കന്നുകാലികളിലേക്കും പിന്നീട് മനുഷ്യരിലേക്കും പടരുന്ന രോഗാണു ആയതിനാൽ, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

കന്നുകാലി വിൽപ്പനയിലടക്കം നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി ശ്രറ്റ താവിസിൻ വ്യക്തമാക്കി. 50 ലധികം കേസുകളാണ് ലാവോസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മണ്ണിലെ ബാക്ടീരിയയിലൂടെ പടരുന്ന രോഗമാണ് ആന്ത്രാക്‌സ്. സാധാരണയായി കന്നുകാലികളെയാണ് ബാധിക്കാറുള്ളത്. പക്ഷേ ചില സമയങ്ങളിൽ മനുഷ്യരെ ബാധിക്കുകയും ഗുരുതരമാവുകയും ചെയ്യാറുണ്ട്.

മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയോ രോഗബാധിതരായ മൃഗങ്ങളുമായി ഇടപെടുമ്പോഴോ ശ്വസിക്കുമ്പോഴോ രോഗം വരാമെന്ന് അധികൃതർ വ്യക്തമാക്കി. തായ്ലൻഡിനോട് അതിർത്തി പങ്കിടുന്ന ലാവോസിലെ തെക്കൻ ചമ്പസാക് പ്രവിശ്യയിലാണ് 54 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൃഗങ്ങളിൽ എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കന്നുകാലികൾ സംശയാസ്പദമായി ചത്താൽ അറിയിക്കാനും അസുഖം ബാധിച്ച മൃഗങ്ങളുമായി സമ്പർക്കമുണ്ടായവർ അടിയന്തരമായി ഡോക്ടറെ കാണാനും തായ്‌ലന്റ് സർക്കാർ ജനങ്ങളോട് നിർദ്ദേശിച്ചു.