സുനിത കെജ്രിവാൾ മുഖ്യമന്ത്രി പദവിക്കായുള്ള പരിശ്രമം തുടങ്ങി; പരിഹാസവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: ആംആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഹർദിപ് സിങ് പുരി. സുനിത കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയാകാനുള്ള പരിശ്രമം തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. സുനിത കെജ്രിവാൾ മുഖ്യമന്ത്രി പദവിക്ക് വേണ്ടിയുള്ള പരിശ്രമങ്ങളിൽ മുഴുകിയിരിക്കുകയാണ്. കെജ്രിവാളിന്റെ മുഖ്യമന്ത്രി പദവിയുടെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.

റവന്യൂ സർവീസിൽ നിന്ന് ഇപ്പോൾ ഉയർന്ന പദവിയിലേക്ക് എത്താനുള്ള ശ്രമത്തിലാണ് മാഡം. ഒൻപത് തവണ കെജ്രിവാളിന് ഇഡി സമൻസ് അയച്ചിരുന്നെങ്കിലും മറുപടി നൽകാത്തതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ വസതിയിലേക്ക് ഇഡി പോയത്. റവന്യു സർവിസിൽ സുനിതയും കെജ്രിവാളും സഹപ്രവർത്തകർ മാത്രമായിരുന്നില്ലെന്നും എല്ലാവരെയും അവർ പാർശ്വവത്ക്കരിച്ചെന്നും ഹർദിപ് സിങ് പുരി അറിയിച്ചു. ബിഹാർ മുൻ മുഖ്യമന്ത്രി റാബ്റി ദേവിയുമായി സുനിതയെ കേന്ദ്രമന്ത്രി താരതമ്യം ചെയ്യുകയും ചെയ്തു.

അതേസമയം, മദ്യനയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കെജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. നാലു ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഏപ്രിൽ ഒന്ന് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.