മദ്യനയ കേസ്; കെജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യനയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കെജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി നീട്ടി. നാലു ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഏപ്രിൽ ഒന്ന് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.

ഇന്ന് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെജ്രിവാളിനെ ഇന്ന് ഡൽഹി റോസ് അവന്യു കോടതിയിൽ എത്തിച്ചത്. ഇഡിയും അരവിന്ദ് കെജ്രിവാളും തമ്മിൽ കോടതി മുറിയിൽ വലിയ വാഗ്വാദങ്ങളാണ് നടന്നത്. കോടതിയിൽ ഇഡിക്കെതിരെ കെജ്രിവാൾ രൂക്ഷ വിമർശനം ഉന്നയിച്ചു.

തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്രിവാൾ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നൽകുകയുമായിരുന്നു. പറയാനുള്ളത് ആദ്യം എഴുതിനൽകാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്നാണ് കെജ്രിവാൾ അറിയിച്ചത്. എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല, സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടിയെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.

200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണി മുഴക്കി, നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെയെന്ന് കെജ്രിവാൾ ചോദിക്കുന്നു. അഭിഭാഷകനെ മറികടന്ന് കെജ്രിവാൾ തന്നെ നേരിട്ട് സംസാരിക്കാൻ തുടങ്ങിയതോടെ ഇഡി ഇടഞ്ഞു. കെജ്രിവാൾ ഷോ കാണിക്കുകയാണെന്നും മുഖ്യമന്ത്രി ആയതിനാൽ അല്ല, അഴിമതി നടത്തിയതിനാലാണ് അറസ്റ്റ് ചെയ്തതെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.