ലോക്‌സഭാ തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി ഏപ്രിൽ 3 ന് നാമനിർദേശപത്രിക സമർപ്പിക്കും

വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഏപ്രിൽ 3 ന് നാമനിർദേശപത്രിക സമർപ്പിക്കും. മൂന്നാം തീയതി രാഹുൽ ഗാന്ധി വയനാട്ടിലെത്തും.

അന്ന് വയനാട്ടിൽ രാഹുൽ ഗാന്ധി റോഡ് ഷോയും സംഘടിപ്പിക്കും. അന്നു വൈകുന്നേരം തന്നെ അദ്ദേഹം മടങ്ങിപ്പോകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

വയനാട് മണ്ഡലത്തിൽ ഇത്തവണ ശക്തമായ മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിപിഐ നേതാവ് ആനി രാജയാണ് വയനാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപിക്കായി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

വയനാട് മണ്ഡലത്തിൽ 7,06,367 വോട്ടുകളാണ് കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നേടിയത്. 4,31,770 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുലിന് ലഭിച്ചത്.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സമർപ്പണം മാർച്ച് 28 മുതൽ ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. നാമനിർദ്ദേശ പത്രിക സ്വീകരിക്കാനുള്ള അവസാന തീയതി ഏപ്രിൽ നാല്.

നെഗോഷ്യബിൾ ഇൻസട്രമെന്റ്‌സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാർച്ച് 29, 31, എപ്രിൽ ഒന്ന് തീയതികളിൽ പത്രിക സമർപ്പിക്കാനാവില്ല. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. ഏപ്രിൽ എട്ടാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.