പത്തനംതിട്ട: സിപിഎം നേതാവും മുൻ മന്ത്രിയുമായ തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മസാലബോണ്ട് കേസിലാണ് നടപടി. ഏപ്രിൽ 2ന് ഹാജരാകണമെന്ന് സമൻസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇഡി നടപടിയിൽ പ്രതികരണവുമായി തോമസ് ഐസക്ക് രംഗത്തെത്തി.
ഇഡിയുടെ അന്ത്യശാസന നോട്ടിസ് കിട്ടിയെന്ന് തോമസ് ഐസക് പറഞ്ഞു. തന്റെ തെരഞ്ഞെടുപ്പു പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം വിമർശിച്ചു. ഇഡിക്ക് ഭീഷണിയുടെ സ്വരമാണ്. കോടതിയിലിരിക്കുന്ന കേസാണ്. കോടതിയിൽ നിന്ന് തന്നെ സംരക്ഷണം തേടും. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി ഇഡി ഭീഷണിപ്പെടുത്തുന്നു. ചെന്നില്ലെങ്കിൽ മൂക്കിൽ കയറ്റുമോ. ഇതൊക്കെ വടക്കേയിന്ത്യയിൽ നടക്കും. ഇത് കേരളമാണെന്ന് ഇഡി ഓർക്കണമെന്നും തോമസ് ഐസക് വ്യക്തമാക്കി.
തിങ്കളാഴ്ച കോടതിയെ സമീപിക്കും.കോടതിയിൽ ഇരിക്കുന്ന കേസിൽ കൂടുതൽ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചർത്തു. അതേസമയം, ഇഡിക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്ന രീതിയാണ് ഇപ്പോൾ ഇഡിക്കെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയലാഭത്തിനു വേണ്ടിയും പണം വാങ്ങാനായുമാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് നിസംശയം പറയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

