ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വീരപ്പന്റെ മകൾ വിദ്യാറാണി

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വനംകൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകൾ. വീരപ്പൻ-മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളും വിദ്യാ റാണിയാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. വിദ്യാറാണി അഭിഭാഷകയാണ്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നിന്നും നാം തമിഴർ കക്ഷിയുടെ സ്ഥാനാർത്ഥിയായിട്ടാണ് വിദ്യാറാണി മത്സരിക്കുന്നത്.

ബിജെപിയിലായിരുന്ന വിദ്യാ റാണി അടുത്തിടെയാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തക കൂടിയാണിവർ. 2020 ഫെബ്രുവരിയിലാണ് ഇവർ ബിജെപിയിൽ ചേർന്നത്. അച്ഛന്റെ ആഗ്രഹം ജനങ്ങളെ സേവിക്കുക എന്നതാണ്, എന്നാൽ അതിന് അദ്ദേഹം തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നു. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി സേവനം നടത്താനാണ് ബിജെപിയിൽ ചേർന്നതെന്ന് അന്ന് വിദ്യാറാണി പറഞ്ഞിരുന്നു. പിന്നീട് വിദ്യാറാണി ബിജെപിയിൽ നിന്നും രാജിവെച്ചു.

നാം തമിഴർ കക്ഷിയിൽ ഇവർ അംഗത്വം സ്വീകരിക്കുകയും ചെയ്തു. 1990-2000 കാലഘട്ടത്തിൽ തമിഴ്‌നാട്, കേരളം, കർണ്ണാടക വനമേഖലയെ ഭരിച്ചിരുന്ന കാട്ടുകള്ളനായിരുന്നു വീരപ്പൻ. 2004ൽ പ്രത്യേക ഓപ്പറേഷനിലൂടെ വീരപ്പനെ തമിഴ്‌നാട് പോലീസ് കൊലപ്പെടുത്തി.