തലച്ചോറിലെ രക്തസ്രാവം; സദ്ഗുരു ജഗ്ഗി വാസുദേവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

ന്യൂഡൽഹി: സദ്ഗുരു ജഗ്ഗി വാസുദേവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. തലച്ചോറിലെ ഗുരുതര രക്തസ്രാവത്തെ തുടർന്നായിരുന്നു ശസ്ത്രക്രിയ. ഡൽഹി അപ്പോളോ ആശുപത്രിയിൽ വെച്ചാണ് ശസ്ത്രക്രിയ നടന്നത്. അദ്ദേഹം സുഖംപ്രാപിച്ച് വരുന്നുവെന്നാണ് ഇഷ ഫൗണ്ടേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

ജീവൻ തന്നെ അപകടത്തിലാവുമായിരുന്ന ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹമെന്നാണ് പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന് കഴിഞ്ഞ നാലാഴ്ചയായി കടുത്ത തലവേദനയുണ്ടായിരുന്നു. എന്നാൽ അദ്ദേഹം അത് കാര്യമാക്കാതെ സ്ഥിരം പ്രവർത്തനങ്ങളിൽ മുഴുകി. ശിവരാത്രി ദിവസത്തിൽ രാത്രി മുഴുവൻ നീണ്ടുനിന്ന പ്രത്യേക ആഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

മാർച്ച് 14ന് ഡൽഹിയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് തലവേദന കൂടുതൽ രൂക്ഷമായത്. തുടർന്ന് ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോ. വിനിത് സുരിയുടെ നിർദേശപ്രകാരം എംആർഐ സ്‌കാനിന് വിധേയനായി. തുടർന്നാണ് തലച്ചോറിൽ വലിയ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ ചില ജോലികൾ കൂടി പൂർത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് സദ്ഗുരു ജഗ്ഗി വാസുദേവ് ആശുപത്രിയിൽ അഡ്മിറ്റാവാൻ തയ്യാറായില്ല. മാർച്ച് 17ന് അവസ്ഥ കൂടുതൽ മോശമാവുകയും ഇടത്തേ കാലിന് തളർച്ച അനുഭവപ്പെടുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് സി ടി സ്‌കാനിന് വിധേയനാക്കി. ജീവൻ തന്നെ അപകടത്തിലാവുന്ന ഗുരുതരമായ സാഹചര്യമുണ്ടെന്ന് മനസിലാക്കിയതോടെ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു.