കോൺഗ്രസ് ഏറ്റുമുട്ടുന്നത് അസുര ശക്തിക്കെതിരെ; രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് ഏറ്റുമുട്ടുന്നത് അസുര ശക്തിക്കെതിരെയെന്ന് രാഹുൽഗാന്ധി. വെറുപ്പിന്റെ അസുരശക്തിക്കെതിരായാണ് കോൺഗ്രസിന്റെ പോരാട്ടമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡൽഹിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഭാരത് ജോഡോ ന്യായ് യാത്രയിൽ മഹാരാഷ്ട്രയിൽ വെച്ച് രാഹുൽ ഗാന്ധി നടത്തിയ ശക്തി പരാമർശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ശക്തി പരാമർശവുമായി രാഹുൽ രംഗത്തെത്തിയിരിക്കുന്നത്.

ശക്തി പരാമർശം ഹിന്ദു വിരുദ്ധമാണെന്നും സ്ത്രീ വിരുദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിരുന്നു. മോദിക്ക് പിന്നിലുള്ള ശക്തിക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന രാഹുൽ നടത്തിയ പരാമർശമാണ് വിവാദത്തിലായത്.

മുംബൈയിലെ ശിവാജി പാർക്കിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ സംസാരിക്കവേയാണ് മോദിക്കും, ബിജെപിക്കും എതിരെ രാഹുൽ ഗാന്ധി ശക്തി പരാമർശം നടത്തിയത്. തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രവും, ഇഡിയും, സിബിഐയും, ആദായനികുതി വകുപ്പും ഇല്ലാതെ മോദിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തങ്ങളുടെ പോരാട്ടം മോദിക്കെതിരെ വ്യക്തിപരമായല്ല. ഒരു ശക്തിക്ക് വേണ്ടി ( അധികാരം) പ്രവർത്തിക്കുന്ന മുഖംമൂടിയാണ് മോദി. 56 ഇഞ്ച് നെഞ്ച് ഇല്ലാത്ത പൊള്ളയായ മനുഷ്യനാണ് മോദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.