നിയമലംഘനങ്ങൾ കണ്ടെത്തൽ; സംസ്ഥാനത്തെ ടെക്‌സ്‌റ്റൈൽ ഷോറൂമുകളിൽ മിന്നൽ പരിശോധന

തിരുവനന്തപുരം: നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ ടെക്‌സ്‌റ്റൈൽ ഷോറൂമുകളിൽ മിന്നൽ പരിശോധന നടത്തി തൊഴിൽ വകുപ്പ്. മുന്നൂറോളം നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ 82 ഷോറൂമുകളിൽ പരിശോധന നടന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതന നിയമം, പേയ്‌മെന്റ് ഓഫ് വേജസ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്‌സ് നിയമം എന്നീ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജോലിസ്ഥലത്തു ഇരിക്കാനുള്ള അവകാശം, ബാലവേല എന്നിവയും പരിശോധനയുടെ ഭാഗമായിരുന്നു.

റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 3724 തൊഴിലാളികൾ ജോലി ചെയ്യുന്നതിൽ 710 തൊഴിലാളികൾക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന സമയപരിധിക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. അല്ലാത്തപക്ഷം പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നാണ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.