അഫ്ഗാനിസ്ഥാൻ അതിർത്തി കടന്ന് പാകിസ്ഥാന്റെ വ്യോമാക്രമണം: എട്ടു പേർ മരണപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാൻ അതിർത്തി കടന്ന് പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ എട്ടുപേർ മരിച്ചു. താലിബാനാണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് മരണപ്പെട്ടത്. പാകിസ്ഥാൻ വിമാനം പാക്ക് അതിർത്തിക്കു സമീപമുള്ള ഖോസ്ത്, പക്തിക പ്രവിശ്യകളിൽ ബോംബാക്രമണം നടത്തുകയായിരുന്നുവെന്നു താലിബാൻ വക്താവ് സബിഹുല്ലാ മുജാഹിദ് ആരോപിച്ചു.

പാക്കിസ്ഥാന്റെ നടപടി അഫിഗാനിസ്ഥാന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണമാണെന്ന് താലിബാൻ കുറ്റപ്പെടുത്തി. ആക്രമണത്തെ താലിബാൻ അപലപിക്കുകയും ചെയ്തു.

ശനിയാഴ്ച പാക്കിസ്ഥാനിൽ വീണ്ടും ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് പ്രസിഡന്റ് ആസിഫ് അലി സർദാരി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാക്രമണം ഉണ്ടായത്. പാക്ക് അതിർത്തിയിലോ വീടുകളിലോ രാജ്യത്തോ കടന്ന് ഭീകരവാദം നടത്തിയാൽ അത് ആരാണെന്നോ, ഏതു രാജ്യമാണെന്നോ നോക്കാതെ ശക്തമായി പോരാടുമെന്ന് സർദാരി പറഞ്ഞിരുന്നു.