അരുണാചൽ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പ് സമയക്രമത്തിൽ മാറ്റം

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പ് സമയക്രമത്തിൽ മാറ്റം. രണ്ടു സംസ്ഥാനങ്ങളിലും ജൂൺ നാലിന് പകരം വോട്ടെണ്ണൽ ജൂൺ രണ്ടിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അരുണാചലിലെയും സിക്കിമിലെയും നിലവിലെ നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് കഴിയും. അതിനു മുൻപേ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണു രണ്ടു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തീയതിയിൽ മാറ്റം വരുത്തിയത്. ഇതുസംബന്ധിച്ച റിലീസും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു.

ഏപ്രിൽ 19-നാണ് അരുണാചൽ പ്രദേശിൽ വോട്ടെടുപ്പ് നടക്കുക. 60 നിയമസഭാ മണ്ഡലങ്ങളും 2 ലോക്സഭാ സീറ്റുകളുമാണ് അരുണാചൽപ്രദേശിലുള്ളത്. സിക്കിമിൽ 32 നിയമസഭാ മണ്ഡലങ്ങളിലേക്കും ഏപ്രിൽ 19-ന് വോട്ടെടുപ്പ് നടക്കും. ആന്ധ്രാപ്രദേശിൽ 175 നിയമസഭാ സീറ്റുകളിലേക്കു മേയ് 13-നാണ് വോട്ടെടുപ്പ്. ഒഡീഷയിൽ മേയ് 13, 20, 25 ജൂൺ 1 തീയതികളിൽ നാല് ഘട്ടങ്ങളായി നടക്കും.