കൊച്ചി: മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിഎഎ വിഷയത്തിൽ സിപിഐക്കും മുഖ്യമന്ത്രിക്കും ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു. സിഎഎക്കെതിരായി നടത്തിയ പ്രക്ഷോഭങ്ങൾക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കാത്തതും രാഹുൽ ഗാന്ധിക്കെതിരായി സംസാരിക്കുന്നതും ബിജെപിയെ സന്തോഷിപ്പിക്കാനാണെന്നും അദ്ദേഹം അറിയിച്ചു. 2019ൽ സിഎഎക്കെതിരേ 835 കേസുകളാണ് എടുത്തിട്ടുള്ളത്. ഇതിൽ ആക്രമണ സ്വഭാവമുള്ള 102 കേസുകളൊഴികെ ബാക്കിയുള്ള 733 കേസുകൾ പിൻവലിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ 2023 എട്ടാംമാസംവരെ ഇതിൽ 63 കേസുകൾ മാത്രമാണ് പിൻവലിച്ചതെന്ന് അജദ്ദേഹം ചൂണ്ടിക്കാട്ടി.
്573 കേസുകൾക്ക് ചാർജ് ഷീറ്റ് കൊടുത്തിട്ടുണ്ടെന്ന് ഇടതുപക്ഷ നേതാവിന്റെ ചോദ്യത്തിനുതന്നെ മുഖ്യമന്ത്രി മറുപടി കൊടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സിഎഎക്കെതിരേ എടുത്ത കേസുകൾ ഇല്ലാതായെന്ന് മുഖ്യമന്ത്രി പറയുന്നത്. കുറേ കേസുകളിൽ ശിക്ഷിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയാണ് ഫൈനടപ്പിച്ചത്. അങ്ങനെയാണ് കുറേ കേസുകൾ ഇല്ലാതായത്. കേസുകൾ പിൻവലിക്കാതിരിക്കുന്നതും രാഹുൽ ഗാന്ധിക്കെതിരേ മുഖ്യമന്ത്രി സംസാരിക്കുന്നതും ബിജെപിയെ സന്തോഷിപ്പിക്കാനാണ്. ആലപ്പുഴയിൽ കഴിഞ്ഞ തവണ കിട്ടിയ സീറ്റ് ഇത്തവണ നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെയാണ് കെ സി വേണുഗോപാലിനെതിരേ സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
നാടിനെ ബാധിക്കുന്ന ഒരു ചോദ്യത്തിലും മുഖ്യമന്ത്രി മറുപടി പറയില്ല. എസ്എഫ്‌ഐക്കാരുടെ തോന്നിയവാസത്തിന് എന്താണ് പറയാനുള്ളത്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മൗനം പാലിച്ചു. കേരള സർവകാലാശാല കലോത്സവത്തിൽ 51 കാരനെ ക്രൂരമായി മർദിച്ചു. പിന്നാലെ അധ്യാപകൻ ആത്മഹത്യ ചെയ്തു. എന്ത് അക്രമവും കാണിക്കാൻ ക്രിമിനൽ സംഘങ്ങളെ അഴിച്ചുവിട്ട് അവർക്ക് തണലൊരുക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും വി ഡി സതീശൻ വിമർശിച്ചു.

