ഡിസംബർ, ജനുവരി മാസങ്ങളിലെ എല്ലാ ബില്ലുകളും പാസാക്കാൻ ട്രഷറികൾക്ക് നിർദ്ദേശം നൽകി; ധനമന്ത്രി

തിരുവനന്തപുരം: ഡിസംബർ, ജനുവരി മാസങ്ങളിലെ എല്ലാ ബില്ലുകളും പാസാക്കി പണം നൽകാൻ ട്രഷറികൾക്ക് നിർദേശം നൽകി. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 1303 കോടി രൂപയുടെ ബില്ലുകൾ ആണ് മാറി നൽകുന്നത്. തദ്ദേശ സ്ഥാപനങ്ങളുടേത് ഉൾപ്പെടെ എല്ലാ ബില്ലുകളും മുൻഗണനാ ക്രമത്തിൽ മാറി നൽകും.

അതേസമയം, സംസ്ഥാനത്തെ സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ വേതനം നൽകുന്നതിനായാണ് തുക അനുവദിച്ചത്. കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊളിലാളികൾക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രുപവരെ വേതനം ലഭിക്കുന്നു. ഇതിൽ കേന്ദ്ര വിഹിതം 600 രുപമാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽനിന്നാണ് നൽകുന്നതെന്ന് ധനമന്ത്രി വിശദീകരിച്ചു.

കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചക തൊളിലാളികൾക്ക് പ്രതിമാസം 1000 രുപ മാത്രമാണ് ഓണറേറിയമായി നൽകേണ്ടത്. എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ നൽകുന്നു. ഈ നാമമാത്ര സഹായം പിഎം പോഷൺ അഭിയാനിൽനിന്നാണ് ലഭിക്കേണ്ടത്. പദ്ധതിയിൽ ഈവർഷം സംസ്ഥാനത്തിന് 284 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. ഇതുവരെ 178 കോടി മാത്രമാണ് അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്. കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ സംസ്ഥാനം ഇതിനകം 138.88 കോടി രുപ അനുവദിച്ചു. പാചക ചെലവ് ഇനത്തിൽ കഴിഞ്ഞ മാസം 19.82 കോടി രൂപ നൽകിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.