ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്; റിപ്പോർട്ട് രാഷ്ട്രപതിക്ക് കൈമാറി രാംനാഥ് കോവിന്ദ് സമിതി

ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ച് രാംനാഥ് കോവിന്ദ് സമിതി. 11,000 പേജുകളുള്ള റിപ്പോർട്ടാണ് രാഷ്ട്രപതിയ്ക്ക് സമർപ്പിച്ചത്.ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് 2029 ഓടുകൂടി നടപ്പാക്കണമെന്നാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്.

പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതോടെ ചെലവ് ഗണ്യമായി കുറക്കാൻ കഴിയുമെന്നും ആ തുക രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകുമെന്നാണ് കണക്കാക്കപ്പെടുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ആശയം നടപ്പാക്കുന്നതിനായി ഭരണഘടനയിലെ ആറ് അനുച്ഛേദങ്ങളെങ്കിലും ഭേദഗതി ചെയ്യേണ്ടി വരുമെന്നും റിപ്പോർട്ടിലുണ്ട്. വരുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം പാർലമെന്റ് ചേരുമ്പോൾ ഇക്കാര്യം വിജ്ഞാപനം ചെയ്യുന്നതിന് ഒരു തീയതി നിശ്ചയിക്കണം. ഈ നിശ്ചിത തീയതിക്ക് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന പുതിയ സംസ്ഥാന സർക്കാരുകളുടെ കാലാവധി 2029 ൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന സമയം വരെയായിരിക്കും. ഇതോടെ 2024നും 2028നും ഇടയിൽ സംസ്ഥാനങ്ങളിൽ അധികാരമേൽക്കുന്ന സർക്കാരുടെ കാലാവധി നിലവിലെ 5 വർഷത്തിനുപകരം 2029ലെ പൊതു തെരഞ്ഞെടുപ്പ് വരെയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ വരികയാണെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇതിലൂടെ അധികാരത്തിൽ വരുന്ന സർക്കാരിന് ആദ്യം തെരഞ്ഞെടുപ്പ് നടന്ന സമയം മുതൽ അഞ്ചുവർഷം വരെയേ തുടരാനാകൂവെന്നും റിപ്പോർട്ടിൽ പറയുന്നു. ഒറ്റ തിരിച്ചറിയൽ കാർഡും ഒറ്റ വോട്ടർ പട്ടികയും വേണമെന്നും സമിതി ശുപാർശ ചെയ്യുന്നു. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടന്ന് 100 ദിവസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ നടത്തണമെന്നും നിർദേശമുണ്ട്. സമിതിക്ക് മുന്നിൽ നിർദേശങ്ങൾ സമർപ്പിച്ചത് 47 രാഷ്ട്രീയ പാർട്ടികളാണ്.

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തിൽ കോൺഗ്രസ്, ഡിഎംകെ, ആം ആദ്മി, ബിഎസ്പി, സിപിഎം, സിപിഐ, തൃണമൂൽ കോൺഗ്രസ്, എഐഎംഐഎം, സമാജ് വാദി പാർട്ടി തുടങ്ങിയ കക്ഷികൾ എതിർപ്പറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ സെപ്തംബർ മാസമാണ് ഉന്നതതല സമിതി രൂപീകരിച്ചത്. സമിതി റിപ്പോർട്ട് തയാറാക്കിയത് ആറുമാസമെടുത്താണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, എൻ കെ സിങ്, ലോക്സഭ മുൻ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.