സിനിമകൾ റിലീസായി 48 മണിക്കൂർ കഴിയാതെ റിവ്യൂ അനുവദിക്കരുത്; അമിക്കസ് ക്യൂറി റിപ്പോർട്ട്

കൊച്ചി: സിനിമകൾ റിലീസായി 48 മണിക്കൂർ കഴിയാതെ റിവ്യൂ അനുവദിക്കരുതെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി അമിക്കസ് ക്യൂറി. റിവ്യൂ ബോംബിംഗിനെതിരെ പരാതിപ്പെടാൻ സൈബർ പൊലീസ് പോർട്ടൽ തയ്യാറാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പെട്ടെന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം സുഗമമാക്കാൻ പോർട്ടൽ സഹായകമാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. നെഗറ്റീവ് റിവ്യൂകൾ തടയണമെന്ന ഹർജിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്.

റിവ്യൂ ബോംബിംഗ് നടത്തുന്ന വ്യാജ ഐഡികൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ സൈബർ സെൽ നൂതന സാങ്കേതികവിദ്യയും ഐടി ടൂളുകളും ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. സിനിമ റിലീസായി 48 മണിക്കൂറിനകം നല്ലൊരുഭാഗം പ്രേക്ഷകർക്കും ബാഹ്യസ്വാധീനമില്ലാതെ അഭിപ്രായം സ്വരൂപിക്കാനാകുമെന്നാണ് അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിൽ വിലയിരുത്തുന്നത്.

സിനിമയെ തകർക്കാൻ റിവ്യൂബോംബിംഗ് നടത്തുന്നവരെ കർശനമായ നിയമങ്ങളുപയോഗിച്ച് തടയാനാകും. എന്നാൽ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാരും വ്‌ളോഗർമാരും വലിയൊരു വിഭാഗം പ്രേക്ഷകരെ സ്വാധീനിക്കുമെന്നതിനാൽ ഇവരുടെ റിവ്യൂകൾ നിയന്ത്രിക്കുന്നത് വെല്ലുവിളിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

റിവ്യൂകൾ ബിഐഎസ് അംഗീകാരമുള്ള സൈറ്റുകളിലൂടെ മാത്രം, വ്‌ലോഗർമാർ വ്യക്തിഹത്യയും മോശം ഭാഷയും വെടിയണം, വിമർശനം ഗുണകരമാകണം, സിനിമയുടെ കഥ വെളിപ്പെടുത്തുന്ന സ്‌പോയിലറുകൾ ഒഴിവാക്കണം, നെഗറ്റീവ് റിവ്യൂകൾ ബോക്‌സോഫീസിൽ വരുത്തുന്ന നഷ്ടം പരിഗണിക്കണം, പകർപ്പവകാശവും സിനിമാക്കാരുടെ സ്വകാര്യതയും മാനിക്കണം, പണംപറ്റിയുള്ള റിവ്യൂകളിൽ കേന്ദ്ര ഉപഭോക്തൃ അതോറിറ്റി നടപടിയുണ്ടാകണം തുടങ്ങിയവയാണ് മറ്റ് ശുപാർശകൾ.