വായ്പ പരിധി; കേരളത്തിന് പിന്തുണയുമായി സുപ്രീം കോടതി

ന്യൂഡൽഹി: വായ്പ പരിധി സംബന്ധിച്ച വിഷയത്തിൽ കേരളത്തിന് പിന്തുണയുമായി സുപ്രീം കോടതി. ഒറ്റത്തവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേക സാഹചര്യത്തിൽ ഇളവ് നൽകുന്നതിൽ എന്താണ് തടസമെന്നും കോടതി ചോദിച്ചു. കേന്ദ്ര സർക്കാർ തീരുമാനം നാളെ അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

വായ്പാ പരിധിയുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടെന്ന് കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച നടന്ന ചർച്ചയിൽ 19,351 കോടി രൂപ കൂടി കടമെടുക്കാനുള്ള അഭ്യർത്ഥന ധനകാര്യമന്ത്രാലയം തള്ളിയെന്നാണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയിൽ വ്യക്തമാക്കിയത്.

അതിനിടെ ഏപ്രിൽ ഒന്നിന് 5000 കോടി രൂപ നൽകാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വായ്പ പരിധിയിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്ര ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും കേരളം ഹർജിയിൽ ആവശ്യപ്പെട്ടുണ്ട്.