വന്യജീവി ആക്രമണത്തിൽ 2 മരണം; കക്കയത്തും തൃശ്ശൂരിലും ഉണ്ടായത് ഖേദകരമായ സംഭവമെന്ന് വനംമന്ത്രി

കോഴിക്കോട്: വന്യജീവി ആക്രമണങ്ങളിൽ കോഴിക്കോട് കക്കയത്തും തൃശൂർ പെരിങ്ങൽകുത്തിലുമായി രണ്ടു പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. കക്കയത്തും തൃശ്ശൂരിലും ഉണ്ടായത് ഖേദകരമായ സംഭവമാണെന്ന് അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് കക്കയത്ത് ആർആർടിയോട് അദ്ദേഹം നിർദ്ദേശിച്ചു. നിരീക്ഷണം ശക്തിപ്പെടുത്തണം. കാട്ടുപോത്തിനെ മയക്കു വെടി വെക്കാനുള്ള നിർദേശം നൽകി. സിസിഎഫ് വിനോദ് സ്ഥലത്തെത്തി ചർച്ചകൾ നടത്തും. സർക്കാരിന് ചെയ്യാൻ പറ്റുന്ന എല്ലാ സഹായവും ചെയ്യും. മലയോര മേഖലയിൽ മനുഷ്യ ജീവൻ നഷ്ടപെടുന്നത് ഖേദകരമാണ്. എന്ത് കൊണ്ടാണ് അക്രമം കൂടുന്നത് എന്നതിൽ ശാസ്ത്രീയമായി ഒരു നിഗമനം ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

തൃശൂരിൽ വീഴ്ച്ച ഉണ്ടായോ എന്നത് പരിശോധിക്കും. പ്രതിഷേധങ്ങളെ തള്ളിപ്പറയില്ല. എന്നാൽ, മൃതദേഹം വെച്ചുള്ള പ്രതിഷേധങ്ങൾ തുടരണോ എന്ന് ആലോചിക്കേണ്ടതാണ്. മൃതദേഹം വെച്ചുള്ള വിലപേശൽ ശരിയാണോ എന്ന് പൊതുസമൂഹം ആലോചിക്കണം. കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമായ സംഭവമാണ്. ആനയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഫെൻസിങ് പരിചരണം നടത്താൻ സംവിധാനം പരിമിതമാണ്. നഷ്ടപരിഹാരം കൊടുക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്നും എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം, വന്യജീവി ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രൂക്ഷ വിമർശനം ഉന്നയിച്ചു. വന്യമൃഗങ്ങളുടെ ദയാവായ്പിന് സർക്കാർ ജനങ്ങളെ വിട്ടു കൊടുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വനംവകുപ്പിന് ഒരു പദ്ധതിയുമില്ല. സർക്കാർ പൂർണമായും നിഷ്‌ക്രിയമാണ്. രണ്ടിടങ്ങളിലെ കൊലപാതകത്തിലും സർക്കാരാണ് ഉത്തരവാദിയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.