തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സർവ്വകലാശാല വൈസ് ചാൻസലർക്കെതിരെ നടപടി സ്വീകരിച്ച് ഗവർണർ. വിസിയെ ഗവർണർ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. വെറ്ററിനറി സർവകലാശാല വിസി എം ആർ ശശീന്ദ്രനാഥിനെതിരെയാണ് നടപടി സ്വീകരിച്ചത്.
സിദ്ധാർത്ഥിന്റെ മരണത്തിൽ സർക്കാർ നടപടി എടുക്കാതിരിക്കെ ആണ് ഗവർണർ വിസിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സർവകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവർണർ അറിയിച്ചു. സിദ്ധാർത്ഥന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനുള്ള നീക്കവും ഗവർണർ ആരംഭിച്ചിട്ടുണ്ട്. സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് ഗവർണർ വ്യക്തമാക്കുന്നത്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചുവെന്ന് അദ്ദേഹം അറിയിച്ചു.
കോളേജ് ഹോസ്റ്റലുകൾ എസ്എഫ്‌ഐ ഹെഡ് കോർട്ടേഴ്‌സുകൾ ആക്കി മാറ്റുകയാണെന്ന വിമർശനവും ഗവർണർ ഉന്നയിച്ചു. എസ്എഫ്‌ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. സിദ്ധാർത്ഥന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിരുന്നില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

