തന്റെ മകനെ കൊന്ന് തൂക്കി; സിദ്ധാർത്ഥിന്റെ മരണം കൊലപാതകമാണെന്ന് പിതാവ്

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി പിതാവ് ജയപ്രകാശ്. മകന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് സിദ്ധാർത്ഥിന്റെ അച്ഛൻ പറയുന്നത്. സിൻജോയും ഡാനിഷും അക്ഷയും കൂട്ടുകാരും ചേർന്ന് തന്റെ മകനെ കൊന്ന് തൂക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിദ്ധാർത്ഥിൻറെ സുഹൃത്തുകൾ സത്യം പറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

സിൻജോയും സുഹൃത്തുകളും ചേർന്ന് സിദ്ധാർത്ഥിനെ തൂക്കികൊലപ്പെടുത്തിയെന്ന് സുഹൃത്തുകൾ വെളിപ്പെടുത്തിയിരുന്നു. പ്രതികൾ വെറും പ്രവർത്തകരല്ല, എസ്എഫ്‌ഐ നേതാക്കളാണ്. എസ്എഫ്‌ഐക്കാരായ 12 പ്രതികളെയും പിടികൂടിയില്ലെങ്കിൽ സമരം നടത്തും. ആരുടെ വീട്ടിൽ സമരമിരിക്കണമെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.