റിയാദ്: തീവ്രവാദ പ്രവർത്തനം നടത്തുകയും അത്തരം സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്ത ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഹമ്മദ് ബിൻ സഊദ് ബിൻ സഗീർ അൽശംമ്മരി, സഈദ് ബിൻ അലി ബിൻ സഈദ് അൽ വദായി, അബ്ദുൽ അസീസ് ബിൻ ഉബൈദ് ബിൻ അബ്ദല്ല അൽശഹ്‌റാനി, അവദ് ബിൻ മുഷബാബ് ബിൻ സഈദ് അൽഅസ്മരി, അബ്ദുല്ല ബിൻ ഹമദ് ബിൻ മജൂൽ അൽ സഈദി, മുഹമ്മദ് ബിൻ ഹദ്ദാദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ്, അബ്ദുല്ല ബിൻ ഹാജിസ് ബിൻ ഗാസി അൽശംമ്മരി എന്നിവരുടെ വധശിക്ഷയാണ് നടന്നത്.
മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കൽ, രാജ്യത്തിന്‍റെ സ്ഥിരതയും സുരക്ഷയും അപകടപ്പെടുത്തൽ, രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുന്ന തീവ്രവാദ സമീപനം സ്വീകരിക്കൽ, തീവ്രവാദ സംഘടനകളും സ്ഥാപനങ്ങളും രൂപവത്കരിക്കുകയും അവയ്ക്ക് ധനസഹായം നൽകുകയും ചെയ്യൽ, സുരക്ഷ തകർക്കുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കൽ, ക്രിമിനൽ പ്രവൃത്തികളിലൂടെ സമൂഹത്തിന്റെ സുസ്ഥിരതയും ദേശീയ ഐക്യവും അപകടത്തിലാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നതെന്നും സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു

