ബംഗളൂരു: കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് മൂന്ന് കോൺഗ്രസ് സ്ഥാനാർത്ഥികളും ഒരു ബിജെപി – ജെഡിഎസ് സഖ്യസ്ഥാനാർത്ഥിയും. അജയ് മാക്കൻ, ഡോ. സയിദ് നസീർ ഹുസൈൻ, ജി സി ചന്ദ്രശേഖർ എന്നീ മൂന്ന് കോൺഗ്രസ് സ്ഥാനാർത്ഥികളാണ് കർണാടകയിൽ വിജയിച്ചത്. നാരായൺസ ബന്തിഗെയാണ് ബിജെപി – ജെഡിഎസ് സഖ്യത്തിൽ വിജയിച്ചത്.
ജെഡിഎസിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥി ഡി കുപേന്ദ്ര റെഡ്ഡി പരാജയപ്പെട്ടു. വോട്ടെടുപ്പിൽ രണ്ട് ബിജെപി എംഎൽഎമാർ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഇത് ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. യശ്വന്ത് പുര എംഎൽഎ എസ് ടി സോമശേഖർ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തു. ബിജെപി എംഎൽഎ ശിവറാം ഹെബ്ബാർ വോട്ട് ചെയ്യാൻ നിയമസഭയിൽ എത്തിയില്ല. 45 വോട്ടുകളാണ് ഓരോ സ്ഥാനാർത്ഥിക്കും വിജയിക്കാൻ വേണ്ടിയിരുന്നത്.അജയ് മാക്കനും ഡോ. സയിദ് നസീർ ഹുസൈനും 47 വോട്ട് വീതം ലഭിച്ചു. ജി സി ചന്ദ്രശേഖറിന് 45 വോട്ടാണ് ലഭിച്ചത്. നാരായൺസ ബന്തിഗെയ്ക്ക് 47 വോട്ടും ലഭിച്ചു.
അതേസമയം വോട്ടെണ്ണലിനിടെ കോൺഗ്രസ് ബിജെപി നേതാക്കൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോൺഗ്രസ് എംഎൽഎമാരെ ബിജെപി തട്ടിക്കൊണ്ടുപോയതായി ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു ആരോപിച്ചു.

