തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ പുനർനിർമിക്കുന്നു. ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം മാതൃകയിലാണ് നവീകരണം. കേരളീയ വാസ്തുശിൽപ മാതൃകയിലായിരിക്കും രൂപകൽപന ചെയ്യുന്നത്. റെയിൽ ലാൻഡ് ഡവലപ്‌മെന്റ് അതോറിറ്റിക്കാണ് നിർമാണ ചുമതല നൽകിയിരിക്കുന്നത്. 375 കോടി രൂപയാണ് പ്രാഥമിക ചെലവ്.
10.9 കോടി രൂപയാണ് ഗുരുവായൂർ അമൃത് സ്റ്റേഷൻ പദ്ധതിച്ചെലവ്. ഗുരുവായൂർ സ്റ്റേഷനിൽ 2 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ ലിഫ്റ്റുകൾ, മേൽക്കൂരകൾ, പ്ലാറ്റ്‌ഫോം ഉയർത്തൽ മുതലായ പദ്ധതികളുമുണ്ട്. നിലവിലുള്ള പാർക്കിങ് സൗകര്യത്തിനു പുറമേ 300ലേറെ കാറുകൾക്കുള്ള മൾട്ടി ലെവൽ പാർക്കിങ്. മുൻകൂർ റിസർവേഷൻ അടക്കം എല്ലാവിധ ടിക്കറ്റുകൾക്കുമായി 11 ടിക്കറ്റ് കൗണ്ടറുകൾ, കാൽനട-സൈക്കിൾ യാത്രികർക്കും വാഹനങ്ങൾക്കുമായി പ്രത്യേകം പാതകൾ, വിശാലമായ കാത്തിരിപ്പു ഹാൾ, ഭിന്നശേഷി സൗഹൃദ അന്തരീക്ഷം, ജീവനക്കാർക്കായി അപ്പാർട്‌മെന്റ് കോംപ്ലക്‌സ്, ട്രാൻസ്‌പോർട്ട് സ്റ്റാൻഡിന്റെ പടിഞ്ഞാറു കവാടത്തിന് അഭിമുഖമായി പ്രവേശനകവാടം, വീതിയേറിയ 2 നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, ബജറ്റ് ഹോട്ടൽ, വിവിധ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയും റെയിൽവേ സ്‌റ്റേഷനിലുണ്ടാകും.
ഗുരുവായൂർ സ്‌റ്റേഷനും നവീകരിക്കുന്നുണ്ട്. പുതിയ നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, വിപുലമായ പാർക്കിങ് സൗകര്യം, പൂന്തോട്ടങ്ങൾ, അറിയിപ്പുകൾ നൽകാൻ ഡിജിറ്റൽ സൗകര്യം, അറിയിപ്പ് ബോർഡുകൾ, പ്ലാറ്റ്‌ഫോമും മേൽക്കൂരയും വികസിപ്പിക്കൽ, സ്റ്റെയിൻലെസ് സ്റ്റീൽ ബെഞ്ചുകൾ, വാഷ് ബേസിനുകൾ, മികച്ച വെളിച്ച സംവിധാനം, സിസിടിവി തുടങ്ങിയവയും ഗുരുവായൂർ സ്‌റ്റേഷനിൽ സ്ഥാപിക്കും.

