കോവിഡ് കാലത്ത് 1300 കോടിയുടെ അഴിമതി നടന്നു; കെ കെ ശൈലജക്കെതിരെ മുല്ലപ്പള്ളി

കോഴിക്കോട്: മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജക്കെതിരെ വീണ്ടും അഴിമതി ആരോപണം ഉന്നയിച്ച് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോവിഡ് കാലത്ത് 1300 കോടിയുടെ അഴിമതി നടന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ഈ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനങ്ങളോട് മറുപടി പറയേണ്ടി വരും. കോവിഡ് കാലത്ത് നടന്നത് സമ്പൂർണ അഴിമതിയാണ്. കോവിഡ് പ്രതിരോധത്തിൽ മുൻപന്തിയിൽ ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. 1300 കോടിയുടെ അഴിമതിയിൽ മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയും പ്രതികരിച്ചില്ല. പിപിഇ കിറ്റ് അഴിമതി ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചോദിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. സംസ്ഥാനത്തെ എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് അന്വേഷണം ആരംഭിക്കേണ്ടത്. കേന്ദ്ര ഏജൻസികൾക്ക് പിണറായിയുടെ മുന്നിൽ മുട്ട് വിറക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.