2025-26 അധ്യയനവർഷം മുതൽ സിബിഎസ്ഇ പ്രതിവർഷം രണ്ട് ബോർഡ് പരീക്ഷ നടത്തും; വിദ്യാഭ്യാസമന്ത്രി

ന്യൂഡൽഹി: സിബിഎസ്ഇയുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ. 2025-26 അധ്യയനവർഷം മുതൽ സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ) 10, 12 ക്ലാസുകളിൽ പ്രതിവർഷം രണ്ട് ബോർഡ് പരീക്ഷകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. വാർഷികപരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകാതെ വരുന്നതിലൂടെ വിദ്യാർഥികൾ അനുഭവിക്കുന്ന സമ്മർദം കുറയ്ക്കാനാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഛത്തീസ്ഗഢിൽ പ്രധാനമന്ത്രി ശ്രീ (പ്രൈംമിനിസ്റ്റർ സ്‌കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2020-ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് വിദ്യാർഥികളിലെ അക്കാദമിക് സമ്മർദം കുറയ്ക്കുകയെന്നതാണ്. ഇതിന്റെ ഭാഗമാണ് ഇരട്ടവാർഷിക പരീക്ഷ.

ആദ്യ വാർഷികപരീക്ഷയിൽ മികച്ചപ്രകടനം നടത്താനാകാത്തവർക്ക് അടുത്ത പരീക്ഷയിൽ പങ്കെടുക്കാം. ആദ്യപരീക്ഷയിൽ നല്ലമാർക്ക് നേടിയ കുട്ടി അടുത്തപരീക്ഷയ്ക്ക് എത്തണമെന്നില്ല. 2025 നവംബർ-ഡിസംബർ മാസങ്ങളിൽ ആദ്യ വാർഷികപരീക്ഷയും 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ രണ്ടാമത്തെ പരീക്ഷയും നടക്കുമെന്നതാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.

അന്തിമഫലത്തിനായും മെറിറ്റ് ലിസ്റ്റിനുമായി തിരഞ്ഞെടുക്കുക രണ്ട് പരീക്ഷകളിലെ മികച്ച മാർക്കായിരിക്കും. 2021-ൽ കോവിഡ് മൂലം സി.ബി.എസ.ഇ. വാർഷികപരീക്ഷകൾ രണ്ട് തവണയായി നടത്തിയിരുന്നു.