ആരതിയുടെ ദേഹത്ത് തീയാളിയ ശേഷവും ഭർത്താവ് പെട്രോൾ ഒഴിച്ചു; വെളിപ്പെടുത്തലുമായി നാട്ടുകാർ

ആലപ്പുഴ: ചേർത്തലയിൽ യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ആരതി എന്ന യുവതിയെയാണ് ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. ആരതിയുടെ ദേഹത്ത് തീയാളിയ ശേഷവും പ്രതിയായ ശ്യാംജിത്ത് പെട്രോൾ ഒഴിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പട്ടണക്കാട് സ്വദേശിയായ ആരതിയെ ഭർത്താവ് ശ്യാംജിത്ത് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

പെട്രോൾ ഒഴിച്ച ഉടനെ ആരതി വണ്ടിയിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും അപ്പോഴേക്കും ശ്യാംജിത്ത് തീ കൊളുത്തിയിരുന്നു. അലറി വിളിച്ച് ഓടിയ ആരതിയുടെ പിന്നാലെയത്തിയ ശ്യാംജിത്ത് വീണ്ടും ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തീപ്പൊള്ളലേറ്റ ആരതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. വീട്ടുകാരാണ് തീയണച്ച് ആരതിയെ ചേർത്തലാ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം ആരതിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ആക്രമണത്തിനിടെ ശ്യാംജിത്തിനും തീപ്പൊള്ളലേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഏറെ നാളുകളായി ആരതിയും ശ്യാംജിത്തും വേർപിരിഞ്ഞു കഴിയുകയാണ്. ഭർത്താവിന്റെ ഉപദ്രവത്തിൽ നിന്ന് ആരതി കോടതി വഴി സംരക്ഷണ ഉത്തരവും നേടിയിരുന്നു. ഇത് ലംഘിച്ച് വീട്ടിൽ അതിക്രമിച്ച് കയറിയതിന് ശ്യാംജിത്തിനെതിരെ പട്ടണക്കാട് പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.