മാനന്തവാടി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര താൽക്കാലികമായി നിർത്തിവച്ചു. രാഹുൽ ഗാന്ധി കേരളത്തിലേക്ക് എത്തുന്നതിനാലാണ് ഭാരത് ന്യായ് യാത്ര താത്ക്കാലികമായി നിർത്തിവെച്ചത്. സ്വന്തം മണ്ഡലമായ വയനാട്ടിലേക്കാണ് അദ്ദേഹം എത്തുന്നത്. കോൺഗ്രസ് മാദ്ധ്യമവിഭാഗം മേധാവി ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ വയനാട്ടിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം വേണമെന്ന ആവശ്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ഭാരത് ന്യായ് യാത്ര ഉത്തർപ്രദേശിലാണ് ഇപ്പോഴുള്ളത്. വയനാട്ടിൽ നിന്നും രാഹുൽ മടങ്ങിയെത്തിയതിന് ശേഷം നാളെ വൈകീട്ട് മൂന്ന് മണിക്ക് മാത്രമേ ഭാരത് ന്യായ് യാത്ര പുനരാരംഭിക്കുകയുള്ളൂ. വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വാച്ചർ കൊല്ലപ്പെട്ട സാഹചര്യത്തിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഈ സമയത്ത് രാഹുൽ ഗാന്ധിയുടെ അസാന്നിദ്ധ്യത്തെ കുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നു. ഇത് കണക്കിലെടുത്താണ് പുതിയ നടപടി.
അതേസമയം, ഭാരത് ന്യായ് യാത്ര കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിൽ പ്രവേശിച്ചത്. വാരണസയിൽ പദയാത്ര ആരംഭിച്ചതിന് പിന്നാലെ രാഹുൽ ക്ഷേത്ര ദർശനം ഉൾപ്പെടെ നടത്തിയിരുന്നു.

