ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യത്തിൽ മറുപടി നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ വ്യക്തിപരമായ തീരുമാനം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്രനേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനായി തലസ്ഥാനത്ത് എത്തിയപ്പോഴാണ് കെ സുരേന്ദ്രൻ ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ രണ്ട് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ എൻഡിഎ സ്ഥാനാർത്ഥികളെ തീരുമാനിക്കും. ഓരോ ലോക്സഭാ മണ്ഡലത്തിലും മൂന്ന് സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി തയ്യാറാക്കി വരുന്നുണ്ട്. ഘടകകക്ഷികളുടെ സ്ഥാനാർത്ഥികളെ സംബന്ധിച്ചുളള ചർച്ചകൾ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.
ദേശീയ കൗൺസിൽ യോഗം അവസാനിച്ചാലുടൻ സ്ഥാനാർത്ഥികളുടെ വിവരങ്ങളടങ്ങിയ അന്തിമ പട്ടിക ഡൽഹിയിലേക്ക് കൈമാറുന്നതാണ്. മികച്ച സ്ഥാനാർത്ഥികളെയാണ് എല്ലാ മണ്ഡലങ്ങളിലേക്കും പരിഗണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരണ്ടിയാണ് ഇപ്പോഴത്തെ ചർച്ചാവിഷയമെന്നും നരേന്ദ്ര മോദിയെ വിശ്വസിച്ച് ജനങ്ങൾ മുന്നോട്ടുവരുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

