കോഴിക്കോട്: ഗ്യാൻവ്യാപി വിഷയത്തിൽ പ്രതികരണം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബാബരി മസ്ജിദ് കൊണ്ട് അവസാനിക്കും എന്നാണ് കരുതിയതെന്നും എന്നാലിത് വർഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ അത് കേരളത്തിലും തുടങ്ങി. തൃശ്ശൂരിൽ ക്രിസ്ത്യൻ പള്ളിക്ക് പിന്നാലെ ഹിന്ദു ഐക്യവേദി ഉണ്ട്. കോൺഗ്രസ് ഇതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് ഏതു സമയത്തു തീരുമാനിച്ചാലും അപ്പോൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിയും. ലീഗ് ഉൾപ്പെടെ പല കക്ഷികളും പല ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതൊക്കെ പരിഗണിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നവകേരള സദസിനും മുഖ്യമന്ത്രിക്കുമെതിരെയും വി ഡി സതീശൻ വിമർശനം ഉന്നയിച്ചു. നവകേരള സദസ്സിന്റെ കാര്യത്തിൽ വ്യാപകമായി പിരിച്ചു. ഇതിനു കണക്കില്ല. മുഖ്യമന്ത്രിയുടെ അടുത്ത പരിപാടിക്കും പിരിവ് നടത്തുകയാണ്. ഉദ്യോഗസ്ഥരെ വെച്ച് കള്ള പിരിവ് നടത്തുകയാണ്. ഉദ്യോഗസ്ഥരെ പിരിവിനായി കയറൂരി വിട്ടു ജനങ്ങളെ പീഡിപ്പിക്കുകയാണെന്ന് വി ഡി സതീശൻ വിമർശിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങളോടും അദ്ദേഹം പ്രതികരിച്ചു. മുല്ലപ്പള്ളിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കും. അദ്ദേഹത്തിന്റെ വീട്ടിൽ പോയി സംസാരിക്കാനും തയ്യാറാണ്. അദ്ദേഹം പാർട്ടിയുടെ പ്രധാനപെട്ട നേതാവാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

