ഇന്തോ-പസഫിക് മേഖലയിലെ ശക്തി വർധിപ്പിക്കൽ; ലക്ഷദ്വീപിൽ രണ്ട് നാവികസേനാ താവളങ്ങൾ നിർമിക്കും

ന്യൂഡൽഹി: ലക്ഷദ്വീപിൽ രണ്ട് നാവികസേനാ താവളങ്ങൾ നിർമിക്കും. എയർ ബേസുകൾ ഉൾപ്പെടെയുള്ള നാവിക താവളങ്ങളാണ് ഇന്ത്യ നിർമ്മിക്കുന്നത്. അഗത്തി, മിനിക്കോയ് ദ്വീപുകളിലാണ് താവളങ്ങൾ നിർമിക്കുകയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മിനിക്കോയ്, അഗത്തി ദ്വീപുകൾ സ്ഥിതി ചെയ്യുന്നത് തെക്കുകിഴക്കൻ ഏഷ്യയിലേക്കും വടക്കൻ ഏഷ്യയിലേക്കും ശതകോടിക്കണക്കിന് ഡോളർ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകൾ കടന്നുപോകുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ 9 ഡിഗ്രി ചാനലിലാണ്. മിനിക്കോയ് ദ്വീപ് മാലദ്വീപിൽ നിന്ന് 524 കിലോമീറ്റർ മാത്രം അകലെയാണ്. ഇന്തോ-പസഫിക് മേഖലയിലെ ശക്തി വർധിപ്പിക്കുകയാണ് പുതിയ സേനാതാവളങ്ങൾ നിർമിക്കുന്നതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

മിനിക്കോയ് ദ്വീപിലെ നാവികസേനാ താവളത്തിന്റെ ഉദ്ഘാടനം നടക്കുന്നത് മാർച്ച് നാലിനോ അഞ്ചിനോ ആയിരിക്കും. ഐഎൻഎസ് ജടായു എന്നാണ് നാവികസേന താവളത്തിന്റെ പേര്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആണ് വ്യോമതാവളം ഉദ്ഘാടനം ചെയ്യുന്നത്. ഐഎൻഎസ് വിക്രമാദിത്യയും ഐഎൻഎസ് വിക്രാന്തും ഉൾപ്പെടെ 15 യുദ്ധക്കപ്പലുകൾ അടങ്ങുന്ന കപ്പൽ വ്യൂഹത്തിലാണ് രാജ്നാഥ് സിങ് മിനിക്കോയ് ദ്വീപിലേക്ക് പോകുക.

യുദ്ധക്കപ്പലുകളിൽ വെച്ച് സേനാ കമാൻഡർമാരുടെ ആദ്യഘട്ട സംയുക്ത യോഗം ചേരാനും നാവികസേന ലക്ഷ്യമിടുന്നുണ്ട്. മാർച്ച് ആറിനും ഏഴിനുമായി രണ്ടാംഘട്ട യോഗവും നടക്കും. മിനിക്കോയ് ദ്വീപിൽ പുതിയ എയർ സ്ട്രിപ് നിർമിക്കാനും തീരുമാനിച്ചു. അഗത്തി ദ്വീപിലെ നിലവിലുള്ള എയർ സ്ട്രിപ്പ് നവീകരിക്കുകയും ചെയ്യും.