ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. 15 സീറ്റിൽ സിപിഐഎമ്മും നാല് സീറ്റിൽ സിപിഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് എമ്മും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. കേരള കോൺഗ്രസ് എം രണ്ടാമതൊരു സീറ്റും, ആർജെഡി ഒരു ലോക്സഭാ സീറ്റും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാൻ സിപിഎം തയ്യാറായില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസ് എം മുന്നണിയുടെ ഭാഗമായതോടെയാണ് അവർ മത്സരിച്ചു വന്നിരുന്ന കോട്ടയം സീറ്റ് നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഘടകകക്ഷികൾ തന്നെ ഇത്തവണയും മത്സരിക്കട്ടെയെന്നായിരുന്നു നേതൃത്വം സ്വീകരിച്ച നിലപാട്.

സോഷ്യലിസ്റ്റുകൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. അതേസമയം, തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഫെബ്രുവരി 14ന് ജില്ല എൽഡിഎഫ് യോഗങ്ങൾ ചേരും.