ആരെയും തോൽപ്പിക്കാനല്ല; അർഹമായതു നേടിയെടുക്കാനാണ് സമരം നടക്കുന്നതെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിൽ കേരളം നടത്തുന്ന സമരം സവിശേഷമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരെയും തോൽപ്പിക്കാനല്ല സമരമെന്നും അർഹമായതു നേടിയെടുക്കാനാണ് സമരം നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിലയിടങ്ങളിൽ ലാളനയും മറ്റിടങ്ങളിൽ പീഡനവുമെന്നതാണ് കേന്ദ്രത്തിന്റെ നയം. നാളത്തെ സമരത്തിൽ രാജ്യമൊന്നാകെ കേരളത്തിനൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടു പോക്കിനും അനിവാര്യമായ മാർഗമെന്ന നിലയിലാണ്, ചരിത്രത്തിൽ അധികം കീഴ്‌വഴക്കങ്ങളില്ലാത്ത ഈ പ്രക്ഷോഭത്തിന്റെ മാർഗം തിരഞ്ഞെടുക്കേണ്ടി വന്നത്. കേരളത്തിന്റെ മാത്രമല്ല, പൊതുവിൽ സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ഠിതമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്. ഒരാളെയും തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഈ സമരം. തോറ്റു പിന്മാറുന്നതിനു പകരം അർഹതപ്പെട്ടതു നേടിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. രാജ്യമാകെ ഈ സമരത്തിനു പിന്തുണയുമായി കേരളത്തോടൊപ്പം നിലകൊള്ളുകയാണ്. രാജ്യമാകെ കേരളത്തിനൊപ്പം അണിചേരുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതിനു കക്ഷിരാഷ്ട്രീയ നിറം നൽകി കാണാൻ ശ്രമിക്കരുത്. സഹകരണ ഫെഡറലിസം നമ്മുടെ പ്രഖ്യാപിത ആദർശമാണ്. ഈ ആശയത്തിന്റെ അന്തഃസത്ത അടുത്ത കാലത്തെ ചില കേന്ദ്ര നടപടികളിലൂടെ ചോർന്നുപോയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബിജെപി നേരിട്ടോ അവരുടെ പങ്കാളിത്തത്തോടെയോ ഭരണമുള്ളത്. ഈ സംസ്ഥാനങ്ങളോടു സ്വീകരിക്കുന്ന നിലപാടല്ല, എൻഡിഎ ഇതര ഭരണമുള്ള സംസ്ഥാനങ്ങളോടു കേന്ദ്രം സ്വീകരിക്കുന്ന നിലപാട്. 17 ഇടത്ത് ലാളനയും മറ്റുള്ള ഇടങ്ങളിൽ പീഡനവും എന്നതാണു സമീപനം. ഇത്തരം നടപടികൾക്ക് എതിരെയാണ് പ്രതീകാത്മക പ്രതിരോധം ഉയർത്തുന്നത്. ഇതിനു വ്യാപകമായ പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്കു കത്തയച്ചിട്ടുണ്ട്. ഏതുവിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇല്ലാത്ത അധികാരങ്ങൾ അവർ പ്രയോഗിക്കുകയാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണ്. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശകൾ കേന്ദ്രം അട്ടിമറിച്ചവെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര നയങ്ങൾ ജനവിരുദ്ധമാണ്. അത് സാമ്പത്തിക ഫെഡറലിസത്തിന് എതിരാണ്. സംസ്ഥാന പദ്ധതികൾ കേന്ദ്രത്തിന്റേത് എന്ന പേരിൽ ബ്രാൻഡ് ചെയ്യാനാണ് ശ്രമം. ലൈഫ് മിഷൻ പദ്ധതിയിൽ ഈ കടന്നുകയറ്റം നടക്കുന്നുണ്ട്. ലൈഫ് പദ്ധതിക്കായി കേരളം 17,104 കോടി രൂപയാണ് ചെലവഴിച്ചത്. കേന്ദ്രം നൽകിയത് 12% തുക മാത്രമാണ്. ലൈഫ് മിഷനിലൂടെ നിർമ്മിച്ച വീടുകൾ ബ്രാൻഡ് ചെയ്യാൻ തയാറല്ല. വീട് ഔദാര്യമല്ല, അവകാശമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.