തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് താൻ സജ്ജമെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. തിരുവനന്തപുരത്ത് നിരവധി പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്നും അതൊക്കെ പ്രചാരണമായി കാണാമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാർത്ഥികൾ തന്നെ വരണമെന്നും ശശി തരൂർ അറിയിച്ചു.
അതേസമയം, ഇത്തവണ കൂടി മത്സരിച്ചാൽ യുവാക്കൾക്കായി വഴിമാറുമെന്ന് നേരത്തെ ശശി തരൂർ നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസ് നേതൃത്വത്തിൽ യുവാക്കൾക്ക് അവസരം നൽകണമെന്നാണ് നിലപാട്. രാഷ്ട്രീയത്തിലെ ഭക്തി അപകടകരമെന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഒരു രാഷ്ട്രീയ നേതാവിനെ ദൈവത്തെ പോലെ കണ്ടാൽ രാജ്യം പിഴയ്ക്കും. 20 വർഷം മുൻപത്തെ ലേഖനം എംടി ഇപ്പോൾ പ്രസംഗിച്ചാൽ അതിന് ഇപ്പോഴും പ്രസക്തി ഉണ്ടെന്ന് മനസ്സിലാക്കാം. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണ്. എല്ലാം എളുപ്പമാകും എന്ന് തങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. കോൺഗ്രസിന്റെ ഇപ്പോഴത്തെ ശ്രദ്ധ ഭാരത് ന്യായ് യാത്രയിലാണ്. ചർച്ച നടക്കട്ടെ തീരുമാനം വരട്ടെ അതുവരെ വിവാദങ്ങൾ ഉണ്ടാക്കാൻ ഒരു താൽപര്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

