പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്; ഇ പി ജയരാജൻ

കണ്ണൂർ: പൊതുരംഗത്ത് നിന്ന് താൻ വിട്ടുനിൽക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇനി ഒരു പദ്ധതിക്കും തുടക്കം കുറിക്കാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇടതുമുന്നണി കൺവീനർ സ്ഥാനത്തോട് പൂർണമായും നീതിപുലർത്താനായോ എന്ന് തനിക്ക് സംശയമുണ്ട്. കിട്ടുന്ന പെൻഷനും വാങ്ങി ഒതുങ്ങിക്കഴിഞ്ഞാൽ എന്താ എന്ന ചിന്തയിലാണ് താനിപ്പോൾ. എന്തിനാണ് ഈ ആക്ഷേപങ്ങൾ വരുത്തി വയ്ക്കുന്നത്. തനിക്ക് പെൻഷൻ വാങ്ങി ജീവിച്ചാൽ മതിയല്ലോ. അടിസ്ഥാനമുള്ള എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തരക്കേടില്ല. ഒരു അടിസ്ഥാനവുമില്ലാത്ത പ്രശ്നങ്ങളാണ് ഉയർന്നുവന്നത്. മാനസികമായി തന്നെ ഊർജ്ജം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും ഇ പി ജയരാജൻ ചൂണ്ടിക്കാട്ടി.

സമൂഹവുമായി ബന്ധമില്ലെങ്കിൽ പിന്നെ ആക്ഷേപം ഇല്ലല്ലോ. ജനങ്ങളുടെ ഇടയിൽ നിന്ന് അംഗീകാരം വാങ്ങുന്നതാണല്ലോ പ്രശ്നമായി കാണുന്നത്. നിലവിൽ നടക്കുന്നത് ആക്ഷേപങ്ങൾ ഉന്നയിച്ച് പൊതുസമൂഹത്തിന് മുന്നിൽ നിലവാരം ഇടിച്ചു കാണിക്കാനുള്ള പ്രവണതകളാണ്. തനിക്കെതിരെ പാർട്ടിയിൽ ചർച്ച വന്നതിന് പിന്നിലെ ഒട്ടേറെ കാര്യങ്ങൾ അറിയാം. താനത് ഇപ്പോൾ പറയുന്നത് ശരിയല്ല. തനിക്കറിയാവുന്ന കാര്യങ്ങൾ ഒന്നും താൻ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. താൻ എപ്പോഴും കാണുന്നത് തന്റെ പാർട്ടിയെ ആണെന്നും താൻ ഉപയോഗിക്കുന്ന വാക്കുകൾ തന്റെ പാർട്ടിക്ക് ഗുണമേ ഉണ്ടാക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.