ഡോക്ടർ വന്ദന ദാസ് കൊലക്കേസ്; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ

കൊച്ചി: ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. ഇക്കാര്യത്തിൽ രക്ഷിതാക്കളുടെ കൂടി നിർദേശം തേടുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് കേൾക്കാൻ തയ്യാറാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

വന്ദന ദാസിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നൽകിയ ഹർജിയിൽ കക്ഷി ചേരാനുള്ള പ്രതി സന്ദീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഈ മാസം 18ന് കേസിൽ ഹൈക്കോടതി അന്തിമ വാദം കേൾക്കും. മെയ് 10 നാണ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

ചികിത്സക്കായി ആശുപത്രിയിൽ പോലീസെത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കൊല്ലം നെടുമ്പന യു പി സ്‌കൂൾ അദ്ധ്യാപകനായിരുന്ന പ്രതി സന്ദീപിനെ കഴിഞ്ഞ മാസം ജോലിയിൽ നിന്നും പിരിച്ച് വിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.